കസാക്കിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കസാക്കിസ്താനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. കസഖിസ്ഥാനില്‍ 10,000ത്തിലേറെ പേര്‍ക്കാണ് പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 56,455 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗികളായുള്ളത്. 264 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ച മാത്രം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും കസാക്ക് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പല ന്യുമോണിയ കേസുകളും കോവിഡ് 19 ആകാമെന്നും ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എക്‌സ്‌റേകള്‍ പരിശോധിച്ച് ന്യുമോണിയ കേസുകള്‍ക്ക് കോവിഡ് 19-മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്.

ചൈനീസ് അധികൃതരാണ് കസഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആദ്യമായി നല്‍കിയത്. കഴിഞ്ഞ മാസം 600 ഓളം പേരാണ് രാജ്യത്ത് ന്യുമോണിയ ബാധിച്ച് മരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുള്ള ചൈനീസ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ എംബസി അറിയിച്ചിരുന്നു.

Top