‘ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സര്‍വകലാശാല ഉറപ്പുനല്‍കുന്നു; പൂക്കോട് വെറ്റിനറി സര്‍വകലാശാല വിസി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച് സര്‍വകലാശാല വിസി ഡോ. എംആര്‍ ശശീന്ദ്രനാഥ്. ഡീന്‍ ഡോ. എംകെ നാരായണനെതിരെ നടപടി വേണമെന്ന് വിസിയോട് കുടുംബം ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സര്‍വകലാശാല ഉറപ്പുനല്‍കുന്നുവെന്ന് വിസി പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് വിസി എംആര്‍ ശശീന്ദ്രനാഥ് വ്യക്തമാക്കി. കേസില്‍ ഇനി എട്ടുപേരെയാണ് പിടികൂടാനുള്ളത്. ഇന്നലെ അമല്‍ ഇസ്ഹാനും കെ അരുണും കീഴടങ്ങിയിരുന്നു. ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നുമാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.

Top