വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തില്‍ സംസ്ഥാന കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമനിക്ക് ആവശ്യപ്പെട്ടത്.

ക്ലാസ് നഷ്ടപ്പെടുന്നതലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും കോളേജില്‍ പഠനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചില്ലെന്നും പഠിത്തത്തേക്കാള്‍ കൂടുതല്‍ മറ്റു പരിപാടികളാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിരുന്നു. കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും പെണ്‍ക്കുട്ടി പറഞ്ഞിരുന്നു.

കരഞ്ഞു പറഞ്ഞിട്ടും ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ലെന്നും നിര്‍ബന്ധിച്ച് എസ്എഫ്‌ഐക്കാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടു പോയെന്നും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എസ്എഫ്ഐക്കാരും പ്രിന്‍സിപ്പലുമാണെന്നും പെണ്‍ക്കുട്ടി ആത്മഹത്യാ കുറിപ്പിലും പറഞ്ഞിരുന്നു.

സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് ക്യംപസിനകത്ത് രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Top