തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് ഇരുമ്പ് ദണ്ഡുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ് സെന്ററിലും നടത്തിയ പൊലീസ് പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചതെന്ന് അന്വേഷിക്കുമെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ നടത്തിയ വധശ്രമ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒരാഴ്ചയോളമായി അഖിലിന്റെ സംഘവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. അഖിലിനെ കുത്തിയത് തങ്ങളാണെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയോടെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് പിടികൂടുന്നത്. ഓട്ടോയില്‍ കയറി കല്ലറയിലേക്ക് പോകും വഴി കേശവദാസപുരത്ത് വച്ചാണ് മുഖ്യപ്രതികളെ പിടികൂടിയത്.

കേസില്‍ ഉള്‍പെട്ട പ്രധാന പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അതേസമയം അഖിലിനെ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം പ്രതികളുടെ മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.

Top