യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് നീക്കമുണ്ട്.

അതേസമയം അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്സി റാങ്ക് പട്ടികയില്‍ ഉന്നത റാങ്കുകള്‍ നേടിയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് അന്വേഷണച്ചുമതല നല്‍കി. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്നതാകും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക. പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരാണെന്നു വെളിപ്പെട്ടിരുന്നു. കണ്ണൂര്‍ ആസ്ഥാനമായ കഐപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ കൂട്ടത്തോടെ ഇടംപിടിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.

Top