യൂണിവേഴ്‌സിറ്റി കോളേജില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെ പൊലീസിന്റെ റിപ്പോര്‍ട്ട്. കോളേജില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നില്ല. ക്യാമ്പസ്സില്‍ അക്രമം നടന്നിട്ടും വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് കുത്തേറ്റ് ചേര വാര്‍ന്നു കിടന്ന അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സിഐ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിയ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അഖില്‍ ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പൊലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി. ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Top