45 ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇന്ത്യക്ക് യുണൈറ്റഡ് വേള്‍ഡ് റസലിങിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് യുണൈറ്റഡ് വേള്‍ഡ് റസലിങ്്. 45 ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന യുണൈറ്റഡ് വേള്‍ഡ് റസലിങ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. താരങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന കമ്മിറ്റിയുടെ യോഗം ഇന്ത്യയില്‍ ചേരാനിരിക്കെയാണ് ഐഒസി വിഷയത്തില്‍ ഇടപെടുന്നത്.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച വ്യാഴാഴ്ച രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജില്ലാ താലൂക്ക് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാകും നാളെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തുക.

ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാന്‍ അഞ്ച് ദിവസത്തെ സമയം നല്‍കിയ താരങ്ങളുടെ ഭാവി സമര പരിപാടികള്‍ നാളെ മുസഫര്‍ നഗറില്‍ ചേരുന്ന ഖാപ് മഹാപഞ്ചായത്ത് തീരുമാനിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. താരങ്ങള്‍ക്ക് ദേശീയ സ്മാരകമായ ഇന്ത്യാ ഗേറ്റില്‍ സമരത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹി പൊലീസ് നിലപാട്.

പോക്സോ നിയമത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടിയാണ് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ബ്രിജ്ഭൂഷണെ പിന്തുണച്ച് ഒരു വിഭാഗം സന്യാസിമാര്‍ ജൂണ്‍ അഞ്ചിന് അയോധ്യയില്‍ റാലി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ബിജെപി റാലിയെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും ബ്രിജ്ഭൂഷണ് എതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താല്‍ ഗോണ്ട, കൈസര്‍ഗഞ്ച്, ബല്‍റാംപൂര്‍, അയോധ്യ, ബഹറൂച്ച് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബിജെപിക്കുണ്ട് .

Top