ഖത്തറിലെ മൂന്ന് സൈനിക ക്യാംപുകള്‍ അമേരിക്ക അടച്ചുപൂട്ടി

ദോഹ: മധ്യപൂര്‍വ ദേശത്തെ അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ ദോഹയിലെ അല്‍ സൈലിയ്യ സൈനിക ക്യാംപ് അമേരിക്ക അടച്ചുപൂട്ടി. ഇതോടൊപ്പം അസ്സൈലിയ്യ സൗത്ത് ക്യാംപും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഫാല്‍ക്കണ്‍ ക്യാംപും അടച്ചുപൂട്ടി. ഇവിടെയുള്ള ആയുധങ്ങളും സൈന്യവും ജോര്‍ദാനിലെ എയര്‍ ബേസിലേക്കാണ് മാറ്റിയതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പ്രസ്താവന വ്യക്തമാക്കി.

മേഖലയിലെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഖത്തറിലെ ഈ ക്യാംപുകളിലായിരുന്നു സംഭരിച്ചിരുന്നത്. ടാങ്കുകള്‍, യുദ്ധ വിമാനങ്ങള്‍, വിവിധ ആയുധങ്ങള്‍ തുടങ്ങിയ സൂക്ഷിക്കുന്നതിനുള്ള 27 ആയുധപ്പുരകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവ ജോര്‍ദാനിലെ ഏരിയ സപ്പോര്‍ട്ട് ഗ്രൂപ്പിലേക്കാണ് മാറ്റിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഖത്തറിലെ മറ്റൊരു പ്രധാന യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബെയ്സ് പ്രവര്‍ത്തനം തുടരും.

പുതിയ ബൈഡന്‍ ഭരണകൂടത്തിന്റെ മേഖലയിലെ സൈനിക താല്‍പര്യങ്ങളിലുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. സൗദി, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളില്‍ വിന്യസിച്ചിരുന്ന പാട്രിയട്ട് മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ആയുധങ്ങള്‍ കഴിഞ്ഞ മാസം അമേരിക്ക തിരിച്ചെടുത്തിരുന്നു. ചൈനയ്ക്കെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് യുഎസ് സൈന്യം അറിയിച്ചിരുന്നത്. ഇതിനു പുറമെ, 20 വര്‍ഷത്തമായി അഫ്ഗാനിസ്താനില്‍ തുടരുന്ന യുഎസ് സൈനികരെയും അമേരിക്ക പിന്‍വലിച്ചിരുന്നു.

 

Top