യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യ-യുക്രെയിന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബഌങ്കന്‍ എസ്‌റ്റോണിയയുടെ വിദേശകാര്യമന്ത്രിയായ ഇവ മരിയ ലീമെറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ, യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യണമെന്ന് ആന്റണി ബഌങ്കന്‍ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യൂറോപ്യന്‍ രാജ്യമാണ് എസ്‌റ്റോണിയ.

കഴിഞ്ഞ കുറച്ചുമാസങ്ങളുടെ കാലയളവില്‍ ഒരു ലക്ഷത്തില്‍പ്പരം ട്രൂപ്പുകളാണ് യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചത്. പകുതി സേനയെ തിരികെ വിളിക്കാന്‍ തീരുമാനിച്ചതായി മോസ്‌കോ അറിയിച്ചിരുന്നെങ്കിലും യുക്രെയിനില്‍ റഷ്യയുടെ അധിനിവേശം ഏത് നിമിഷവും ഉണ്ടാകാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ ടാങ്കുകളും ആയുധങ്ങളേന്തിയ വാഹനങ്ങളും പിന്‍വലിക്കുന്നതായി റഷ്യ അറിയിച്ചിരുന്നു. സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി ആര്‍മി യൂണിറ്റുകളുടെ ഉദ്യോഗസ്ഥരും സൈനിക ഉപകരണങ്ങള്‍ വഹിക്കുന്ന മറ്റൊരു സൈനിക ട്രെയിനും തിരികെയെത്തിയതായി റഷ്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Top