ബ്രിട്ടണ്‍ പാര്‍ലമെന്റിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് ഇന്ന്

ലണ്ടന്‍ : ബ്രിട്ടണ്‍ പാര്‍ലമെന്റിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഞ്ച് കൊല്ലത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.

650 അംഗ ജനപ്രതിനിധിസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 326 സീറ്റുകളാണ് കേവലഭൂരിപക്ഷം നേടാന്‍ ആവശ്യം. ബ്രെക്സിറ്റിനൊപ്പം ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രചാരണം. മുഖ്യ സേവന മേഖലകളെല്ലാം പൊതുമേഖലയില്‍ തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂന്നിയാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രചാരണം നയിച്ചത്.

വിജയിച്ചാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 2020 ജനുവരി 31ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാഗ്ദാനം. ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്ന് ജെറമി കോര്‍ബിനും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും ലേബര്‍ പാര്‍ട്ടിയെയും കൂടാതെ യൂറോപ്യന്‍ അനുകൂല പാര്‍ട്ടിയായ സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്സ്, നികോള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി എന്നിവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് പാര്‍ട്ടികള്‍.

Top