വന്‍കിട ടെക്ക് കമ്പനികളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന് തുടക്കമിട്ട്‌ യു.കെ.

ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയ ഭീമന്‍ ടെക്ക് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന് തുടക്കമിടുമെന്ന് യു.കെ. സര്‍ക്കാര്‍. ഓണ്‍ലൈന്‍ പരസ്യ വിതരണ വിപണിയില്‍ വന്‍കിട ടെക് കമ്പനികളെ നിയന്ത്രിക്കുകയും വിപണിയില്‍ കൂടുതല്‍ ആരോഗ്യപരമായ മത്സരം സൃഷ്ടിക്കുകയുമാണ് ഈ യൂണിറ്റിന്റെ ലക്ഷ്യം. ഏപ്രിലിലാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. അമേരിക്കയില്‍ കമ്പനികള്‍ക്കെതിരെ നിരന്തരമായ അവിശ്വാസ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുകയും കമ്പനികള്‍ ചോദ്യം ചെയ്യലിന് വിധേയമാവുകയും ചെയ്യുന്നതിനാല്‍ വന്‍കിട കമ്പനികള്‍ക്കുള്ള കുത്തക ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഡാറ്റയ്ക്ക് മേല്‍ വന്‍കിട ടെക് കമ്പനികള്‍ക്കുള്ള നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിര്‍ദേശങ്ങള്‍ അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ചിരുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സമൂഹത്തിന് നേട്ടങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ചുരുക്കം ചില കമ്പനികളിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് മേഖലയുടെ വളര്‍ച്ചയ്ക്ക് ആഘാതമുണ്ടാക്കുന്നുണ്ടെന്ന അഭിപ്രായം യു.കെയിലും വിദേശ രാജ്യങ്ങളിലും വര്‍ധിച്ചു വരുന്നുണ്ട്. യു.കെ. ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡോവ്ഡണ്‍ പറഞ്ഞു. എന്നാല്‍, പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന്റെ നിയമപിന്തുണയും പ്രവര്‍ത്തനവും സംബന്ധിച്ച് കൃത്യമായ വ്യക്തത വരുത്തിയിട്ടില്ല.

പുതിയ നിയന്ത്രണാധികാര സമിതി വരുന്നതോടെ വിവരശേഖരണം, കൈകാര്യം, പരസ്യ വിതരണം തുടങ്ങിയ മേഖലകളിലെല്ലാം കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ക്ക് നടത്തേണ്ടതായി വരും. ചട്ടങ്ങള്‍ നനടപ്പാക്കുന്നതിനായി കമ്പനികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കാനും നിരോധിക്കാനും നിര്‍ത്തിവെക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന്
അധികാരമുണ്ടാവും. അത് പാലിക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് മേല്‍ പിഴ ചുമത്തും. പിഴ തുക എത്ര വരെ ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Top