‘ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ ഡിസംബറില്‍ തുറക്കും’; നിതിന്‍ ഗഡ്കരി

ഡല്‍ഹി: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു.

നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട് 38 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ഈ എക്സ്പ്രസ്‌വേയിലെ വേഗപരിധി.

തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാന്‍ കുറെക്കൂടി സഹകരിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു. താന്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. പക്ഷെ, അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി താന്‍ സംസാരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Top