പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൗമാരക്കാരിലെ വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്‍പോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

അതേസമയം, രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് സ്ഥിരീകരിച്ച് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി. ഈ മാസം തന്നെ കൊവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എന്‍ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ”സമാനമായ കേസ് വര്‍ദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്റെ സൂചനയാണ്”, ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് എന്‍ കെ അറോറ പറഞ്ഞു.

Top