രാജ്യത്ത് 56 ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലായി 56 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ രാജ്യത്ത് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജൂണ്‍ 23നും 29നും ഇടയിലെ കണക്കുപ്രകാരം 71 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യം മൊത്തം സുരക്ഷതരാകുന്നതു വരെ ആര്‍ക്കും സുരക്ഷിതരായിരിക്കില്ല. സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്താന്‍ കഴിയില്ല. വൈറസ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വി.കെ. പോള്‍ പറഞ്ഞു. കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ മള്‍ട്ടി ഡിസിപ്ലിനറി സംഘത്തെ ഇവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ മേഖലയില്‍ മൂന്നാം തരംഗം നേരിടുന്നതിനായി ഒരുക്കങ്ങള്‍ നടത്തണം. കുട്ടികള്‍ക്കായി പരിശോധന സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍, സുരക്ഷ മുന്‍കരുതലുകള്‍ തുടങ്ങിയവ സ്വീകരിക്കണം. കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ മൂന്നാം തരംഗത്തെ ഒഴിവാക്കാമെന്നും പോള്‍ പറഞ്ഞു.

 

Top