കേന്ദ്രമന്ത്രിയുടെ മകന്റെ വീഡിയോ വിവാദത്തിൽ; അവസരം മുതലെടുത്ത് കോൺഗ്രസ്

ഭോപ്പാൽ: കേന്ദ്ര മന്ത്രിയുടെ മകൻ കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ വിവാദമാകുന്നു. തിരഞ്ഞെടുപ്പിൽ ദിമനി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് കൃഷിമന്ത്രിയും ബി.ജെ.പി. നേതാവുമായ നരേന്ദ്ര സിങ് തോമറിന്റെ മകനായ ദേവേന്ദ്ര സിങ് തോമർ.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. ഇതിനോടകം കോൺഗ്രസ് വീഡിയോ രാഷ്ട്രീയ ആയുധമാക്കിമാറ്റിയിട്ടുണ്ട്.

ദേവേന്ദ്ര തോമർ വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേവേന്ദ്ര തോമറിന്റെ ഏജന്റുമായുള്ള വീഡിയോ കോളാണ് ഇതെന്നാണ് കരുതപ്പെടുന്നത്. രാജസ്ഥാനിലെയും, മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളിൽനിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെ കുറിച്ചാണ് ഇവർ വീഡിയോയിൽ സംസാരിക്കുന്നത്. ‘അവർ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയ്യാറാക്കി വയ്ക്കൂ’ എന്ന് ദേവേന്ദ്ര തോമർ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ സത്യമാണെങ്കിൽ നരേന്ദ്ര തോമർ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. വീഡിയോ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം തോമറിനെ വെല്ലുവിളിച്ചു.

‘പ്രിയ ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ്, ഈ വീഡിയോ വൈറലായിരിക്കുകയാണ്. കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ നരേന്ദ്ര സിങ് തോമറിന്റെ മകൻ ദേവേന്ദ്ര തോമർ ഇതിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെ കുറിച്ച് ചർച്ചചെയ്യുന്നതായി തോന്നുന്നു. ദയവായി ഇതിന്റെ ആധികാരികത പരിശോധിക്കൂ’, വീഡിയോ പങ്കുവെച്ചുകൊണ്ട് മധ്യപ്രദേശ് പി.സി.സി. അധ്യക്ഷൻ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേൽ എക്‌സിൽ കുറിച്ചു.

വീഡിയോ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. നൂറുകണക്കിന് കോടി രൂപയുടെ ഇടപാട് ഒരാൾ നടത്തുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദിച്ചു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ദേവേന്ദ്ര തോമർ രംഗത്തെത്തി. വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും, തുടർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകി.

Top