മധ്യപ്രദേശിൽ കേന്ദ്രമന്ത്രിയുടെ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു; അച്ഛനും, മക്കളുമാണ് അപകടത്തിൽപ്പെട്ടത്

ഭോപാൽ: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്. മന്ത്രിക്കും നിസാര പരുക്കേറ്റിട്ടുണ്ട്. അധ്യാപകനായ നിരഞ്ജൻ ചന്ദ്രവൻഷിയാണ് (33) മരിച്ചത്. ജതിൻ ചന്ദ്രവൻഷി (17), നിരഞ്ജന്റെ മക്കളായ നിഖിൽ നിരഞ്ജൻ (7), ശങ്കർ നിരഞ്ജൻ (10) എന്നിവർക്കാണ് പരുക്കേറ്റത്.

മക്കൾക്കൊപ്പം നിരഞ്ജൻ ചന്ദ്രവൻഷി ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ നാഗ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശങ്കർ നിരഞ്ജന്റെ പരുക്ക് ഗുരുതരമെന്നാണ് റിപ്പോർട്ട്.

നർസിങ്പുരിലെ ബിജെപി സ്ഥാനാർഥിയാണ് പ്രഹ്ലാദ് സിങ്. നവംബർ 17ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കൂടിയായ പ്രഹ്ലാദ് സിങ് പട്ടേൽ ചിന്ദ്വാരയിൽ പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം നർസിങ്പുരിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Top