അഴിമതിയും ഖജനാവ് ചോര്‍ച്ചയും ഇല്ലാതായ പത്ത് വര്‍ഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ച്; വി.മുരളീധരന്‍

തിരുവനന്തപുരം: അഴിമതിയും ഖജനാവ് ചോര്‍ച്ചയും ഇല്ലാതായ പത്ത് വര്‍ഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജാതിയും മതവും സമുദായവും നോക്കാതെ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ടതെല്ലാം ലഭിക്കുന്ന സദ്ഭരണമാണ് രാജ്യം കണ്ടത്.മൂന്നാംതവണയും നരേന്ദ്രമോദി സര്‍ക്കാര്‍ എന്നത് രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം ഏവരും അംഗീകരിച്ചുകഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാമനപുരം മണ്ഡലം എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസനത്തില്‍ രാജ്യം വലിയ കുതിപ്പ് നടത്തി. കുടിവെള്ളവും ശുചിമുറികളും വീടും അര്‍ഹരായവര്‍ക്ക് ലഭിച്ചു. റോഡും റെയില്‍ ഗതാഗതവും മുന്നേറി. യുവാക്കള്‍ക്ക് തൊഴിലവസരവും സ്ത്രീകള്‍ക്ക് സംരഭങ്ങള്‍ക്കുള്ള സഹായവും ലഭിച്ചു.നരേന്ദ്രമോദി പ്രസംഗിക്കാന്‍ എഴുന്നേല്‍പ്പിക്കുമ്പോള്‍ ഇറങ്ങിപ്പോകുന്ന ജനപ്രതിനിധിയെ തെരഞ്ഞെടുക്കണോ നരേന്ദ്രമോദിയെ പിന്തുണക്കുന്നയാളെ തെരഞ്ഞെടുക്കണോ എന്നതാണ് കേരളത്തിലെ വോട്ടര്‍മാരുടെ മുന്നിലുള്ള ചോദ്യം.

ആറ്റിങ്ങല്‍ രാഷ്ട്രീയ പാരമ്പര്യവും ചിന്താശേഷിയും ഉള്ളവരുടെ മണ്ഡലമാണ്. എന്നാല്‍ മണ്ഡലത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കാന്‍ കഴിവുള്ള കരങ്ങളില്ലാത്തത് കൊണ്ട് പലകാര്യങ്ങളിലും പിന്നോട്ടുപോയി.നരേന്ദ്രമോദിയുടെ ഭരണത്തിന്റെ ഭാഗമാകുന്ന ഒരാളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ വിവേകം ആറ്റിങ്ങലിലെ ജനങ്ങള്‍ക്കുണ്ടാവുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Top