അയാളുടെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ല; പ്രസ് ക്ലബ് സെക്രട്ടറിയെ പിന്തുണച്ച് വി.മുരളീധരന്‍

തൃശൂര്‍: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടക്കുന്ന കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലാണ് വി മുരളീധരന്റെ പരാമര്‍ശം.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വനിതാ മാധ്യമപ്രവര്‍ത്തര്‍ അടക്കം പ്രതിഷേധം അറിയിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരടക്കം പ്രതിഷേധം അറിയിച്ചതോടെവി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ചു.

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പ്രസ് ക്ലബ് സെക്രട്ടറിയായ രാധാകൃഷ്ണനെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്.

Top