‘തിരുവനന്തപുരത്തെ 10 കോളജുകളില്‍ എഐ ലാബുകള്‍ സ്ഥാപിക്കും’; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പത്ത് കോളജുകളില്‍ എഐ ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോളജുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും. തിരുവനന്തപുരത്ത് ആദ്യ ഘട്ടമായി ആരംഭിക്കുന്നു എന്നേയുള്ളൂ. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു റോളുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എഐ ലാബുകള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു റോളുമില്ല. ഗവ. കോളജുകളില്‍ നല്‍കുന്നതിന് തടസമില്ല. തിരുവനന്തപുരത്തെ ഐടി രംഗത്തെ കുതിപ്പാണ് താന്‍ ലക്ഷ്യം വയ്ക്കുന്നത്. താന്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അതില്‍ മറയ്ക്കാന്‍ ഒന്നുമില്ല

ചെയ്യുന്ന കാര്യമേ താന്‍ പറയൂ. തിരുവനന്തപുരത്തെ സേവിക്കുന്നു എന്നതിനപ്പുറം തനിക്ക് മറ്റ് താത്പര്യങ്ങളില്ല. 5 ദിവസം മുമ്പാണ് ക്യാബിനറ്റ് ഇന്ത്യ എഐ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സ്റ്റാര്‍ട്ട് അപ് രംഗത്ത് തിരുവനന്തപുരം 18 ആം സ്ഥാനത്ത് തുടരാന്‍ പാടില്ല എന്നാണ് തന്റെ ആഗ്രഹം. തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top