‘വയനാട്ടിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാട് ‘; വിമര്‍ശിച്ച് മുരളീധരന്‍

ഡല്‍ഹി: വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പോളിനെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ് ചെയ്തത്. ബോര്‍ഡ് വെച്ചാല്‍ മാത്രം മെഡിക്കല്‍ കോളേജ് ആകില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

വനം മന്ത്രി എന്ത് ചെയ്യുന്നു എന്ന് മനസിലാകുന്നില്ല. അദ്ദേഹം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഇരുന്ന് ടി വി കാണുന്നു. വനം മന്ത്രി എന്താണ് കാണുന്നത് എന്ന് അറിയില്ല. സര്‍വ്വകക്ഷി യോഗത്തില്‍ പോകാന്‍ പോലും വനം മന്ത്രി തയ്യാറാകുന്നില്ല. വനം മന്ത്രിയെ പുറത്താക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖാമുഖം പരിപാടി എന്ന് പറഞ്ഞ് കോഴിക്കോട് വരുന്നത് പി ആര്‍ വര്‍ക്കിനാണ്. പിണറായി വിജയന്റെ പരിപാടിയുടെ ചെലവ് 18 ലക്ഷം രൂപയാണ്. മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം.

വയനാട് എം പി ഇപ്പോള്‍ എങ്കിലും എത്തിയത് നന്നായി. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ എംപിക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രം നല്‍കിയ പണം ഉപയോഗിക്കണം. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പോകേണ്ടത്. ടൂറിസ്റ്റ് മനോഭാവത്തിന് അപ്പുറം സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. വന്യജീവി പ്രശ്‌നങ്ങള്‍ ഉള്ളിടത്ത് കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ എംപി സംസ്ഥാന സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തണം.

ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണ് തുറന്ന് കാണണം. കേരളത്തില്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഭരണ കക്ഷിക്കും ബിജെപിയിലേക്ക് സ്വാഗതമെന്നും വി മുരളീധരന്‍ പറഞ്ഞു.

Top