കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും

വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി ​ഗതികൾ വിലയിരുത്താൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ജില്ലയിലെത്തി. ബത്തേരി ദൊട്ടപ്പൻകുളത്ത് ഗ്രാൻ്റ് ഐറിസ് ഹോട്ടലിൽ ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയാണ് കേന്ദ്രമന്ത്രി.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. കേന്ദ്ര- കേരള കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ അവസ്ഥ ചർച്ച ചെയ്യുകയും ചെയ്യും.

അതിനിടെ വയനാട് പുൽപ്പള്ളിയിൽ വന്യമൃ​ഗശല്യം വർധിക്കുകയാണ്. കുറിച്ചിപ്പറ്റ കിളിയാൻകട്ടയിൽ ശശീന്ദ്രന്റെ രണ്ട് പശുക്കളെയാണ് ഇന്ന് കടുവ ആക്രമിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീടിന് സമീപത്തെ വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളെ കടുവ അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പശു ചത്തു. മറ്റൊരു പശുവിന് കഴുത്തിനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാൽപാടുകൾ പരിശോധിച്ച വനം വകുപ്പ് പശുവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് പട്രോളിംങും ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ പാക്കത്തെ വീടിന് ഒരു കിലോമീറ്റർ മാറിയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

Top