ഡല്‍ഹി സംഘര്‍ഷം; അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് അമിത്ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഡല്‍ഹിയെ സംഘര്‍ഷാവസ്ഥയിലെത്തിച്ചത്. വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത്ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.

അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര് ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്‌ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അക്രമ സംഭവങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കുന്നില്ല.പ്രദേശത്ത് പൊലീസിനെ വിന്യസിക്കാന്‍ അദ്ദേഹം ഡല്‍ഹി ലഫ്. ഗവര്‍ണറോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും അഭ്യര്‍ഥിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പൊലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംഘര്‍ഷത്തിനിടെ വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ചുവപ്പ് ടീഷര്ട്ട് ധരിച്ച് ഷാരൂഖ് എന്നയാളാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ പൊലീസിനുനേരെ വെടിവച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

Top