അടുത്ത നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. 135 കോടി ഇന്ത്യക്കാര്‍ക്ക് ഇത് നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സ്വാഭാവികമായ മുന്‍ഗണന നല്‍കും. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങള്‍ക്ക് 400-500 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് ശേഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന. പിന്നീട് 50-65 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസ്സില്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കും. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top