കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം, ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുപോലെ; ഷാഫി പറമ്പില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു. എം.എല്‍.എ ഷാഫി പറമ്പിലാണ് സമരം ഉദ്ഘാടനം ചെയ്തത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം ഇരുട്ടിലെ ജനാധിപത്യ വിരുദ്ധത എന്ന തലക്കെട്ടിലാണ് കെഎസ്‌യുവിന്റെ നിരാഹാര സമരം. എസ്എഫ്‌ഐ എന്തിനാണ് അവരുടെ കൊടിയില്‍ ജനാധിപത്യം എന്ന വാക്ക് എഴുതി വെച്ച് അപമാനിക്കുന്നതെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. റിട്ടേണിങ് ഓഫീസറാണ് അട്ടിമറി നടത്തിയത്.

ലോക്കല്‍ സെക്രട്ടറിയെപ്പോലെ ഇതിനുള്ള നിര്‍ദേശം നല്‍കിയത് കൊച്ചിന്‍ ദേവസ്വം പ്രസിഡന്റാണ്. ദേവസ്വം പ്രസിഡന്റിന് മന്ത്രി ആര്‍. ബിന്ദുവാണ് നിര്‍ദേശം നല്‍കിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. റിട്ടേണിങ് ഓഫീസറെ അധ്യാപക സ്ഥാനത്തുനിന്നും മാറ്റണം. ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ പുറത്തിറക്കിയ ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുപോലെയും വിദ്യയുടെ പരിചയ സര്‍ട്ടിഫിക്കറ്റും പോലെയാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ഭിന്നശേഷിക്കാരനായ കുട്ടിയുടെ വിദ്യാര്‍ഥി പിന്തുണയെ അട്ടിമറിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐയോട് കേരളത്തിലെ വിദ്യാര്‍ഥി സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരളവര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചു. എസ്എഫ്‌ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു.

റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആദ്യത്തെ ആരോപണം. പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുന്‍ അധ്യാപിക കൂടിയായ മന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന ആവശ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Top