‘പിഎം- ഇ ബസ് സേവ’യ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: 3 ലക്ഷം മുതല്‍ 40 ലക്ഷം വരെ ജനസംഖ്യയുള്ള 100 നഗരങ്ങളില്‍ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് 10,000 ബസുകള്‍ സജ്ജമാക്കുന്ന ‘പിഎം- ഇ ബസ് സേവ’ പദ്ധതിക്കു കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 57,613 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍, പദ്ധതിയില്‍ ചേരുന്ന സ്വകാര്യ പങ്കാളികള്‍ എന്നിവരാവും വഹിക്കേണ്ടത്. 10 വര്‍ഷത്തേക്കു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

രാജ്യത്തെ 169 നഗരങ്ങളില്‍ നിന്നു മത്സരാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 100 നഗരങ്ങളിലായിരിക്കും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ മേഖലകള്‍, മലയോര സംസ്ഥാനങ്ങള്‍ എന്നിവയുടെ തലസ്ഥാനങ്ങളില്‍ 90% ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മറ്റിടങ്ങളില്‍ 60:40 എന്ന അനുപാതത്തിലായിരിക്കും.

നിലവില്‍ ഏകോപിത ബസ് സര്‍വീസ് ഇല്ലാത്ത നഗരങ്ങള്‍ക്കു മുന്‍ഗണന നല്‍കും. 45,000 മുതല്‍ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷത്തില്‍ കുറവു ജനസംഖ്യയുള്ള നഗരങ്ങളില്‍ 50 ബസുകള്‍ വീതവും 5 മുതല്‍ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 100 ബസ് വീതവും 20 മുതല്‍ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 150 ബസുകള്‍ വീതവുമാണു നല്‍കുക.

ഡിപ്പോ, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ വിതരണ സംവിധാനം എന്നിവയ്ക്കു സര്‍ക്കാര്‍ പിന്തുണ നല്‍കും. 2 മാതൃകകളില്‍ പദ്ധതി നടപ്പാക്കും. പിപിപി മോഡലില്‍ റൂട്ട് അടക്കം തീരുമാനിക്കാന്‍ സ്വകാര്യ പങ്കാളിക്കു സാധിക്കുന്ന വിധത്തിലും റൂട്ട് സര്‍ക്കാര്‍ തീരുമാനിച്ചു നടപ്പാക്കുന്ന രീതിയിലുമായിരിക്കും ഇത്. വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും.

Top