union budget 2017;control money transactions

money

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ്.

ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ ഘടനയില്‍ മാറ്റം വരുത്തിയതാണ് ബജറ്റിലെ ശ്രദ്ധേയമായ മാറ്റം.

മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല .അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതി. നേരത്തെ 10 ശതമാനമായിരുന്നു ഇത്. അമ്പത് ലക്ഷം മുതല്‍ ഒരു കോടി വരെ 10 ശതമാനം സര്‍ചാര്‍ജും ഒരുകോടിക്ക് മുകളില്‍ 5 ശതമാനം സര്‍ചാര്‍ജും ഏര്‍പ്പെടുത്തി.

അതുപോലെ തന്നെ 80 സി പ്രകാരമുള്ള കിഴിവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ നാലര ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതി ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

50 കോടിവരെ വിറ്റുവരവുള്ള ചെറുകിടഇടത്തരം കമ്പനികള്‍ക്കു നികുതി 25 ശതമാനമായി കുറച്ചു. ഇതുവഴി 6.67 ലക്ഷം കമ്പനികള്‍ക്കു നേട്ടം ലഭിക്കും. എല്‍എന്‍ജി ഇറക്കുമതിച്ചുങ്കം അഞ്ചില്‍നിന്നു രണ്ടര ശതമാനമാക്കി. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുവേണ്ട സ്‌കാനറുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നികുതി ഒഴിവാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഇനിമുതല്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്താനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നതിനും കടുത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 2000 രൂപവരെ മാത്രമേ പണമായി സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയൂ. ചെക്കുകളും ഡിജിറ്റല്‍ ഇടപാടുകള്‍ മുഖേന മാത്രമേ സംഭാവനകള്‍ സ്വീകരിക്കാവൂ.

റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷക്കുമാണ് ഇത്തവണ ബജറ്റില്‍ ഊന്നല്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വെ സുരക്ഷ ഫണ്ടിലേക്ക് ഒരു ലക്ഷം കോടി അനുവദിച്ചു.

ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനെ ഭാഗമായി റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ്ങിന് സര്‍വിസ് ചാര്‍ജ് ഒഴിവാക്കി.
2020 ഓടെ ആളില്ലാ റെയില്‍വേ ക്രോസുകള്‍ ഇല്ലാതാക്കുമെന്നും എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലററ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.

Top