ഏകീകൃത സിവിൽ കോഡ് വരുന്നു, ബിൽ അവതരിപ്പിക്കാൻ വൈകില്ലന്ന്

വീണ്ടും മറ്റൊരു കടുംകൈയ്ക്ക് തയ്യാറായി മോദി സര്‍ക്കാര്‍ രംഗത്ത്. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം പടരുമ്പോള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന, ശക്തമായ സന്ദേശമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ചതിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായും നീക്കം നടത്തുന്നത്.

ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും എല്ലാ മതസ്ഥര്‍ക്കും ഒരു പോലെയാണ്. ക്രിമിനല്‍, സിവില്‍, കോണ്‍ട്രാക്ട്, മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.എന്നാല്‍ വ്യക്തി നിയമങ്ങള്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമാണ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വില്‍പത്രം, ദത്തെടുക്കല്‍ തുടങ്ങിയവയെ സംബന്ധിച്ചും നിയമങ്ങളില്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യാസമുണ്ട്. ഇസ്ലാം നിയമപ്രകാരം ഒരാള്‍ക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാല്‍ ഹിന്ദു നിയമ പ്രകാരം ഒരാള്‍ക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളൂ.വ്യക്തിനിയമങ്ങളില്‍ ഒട്ടേറെ അപാകതകളും നീതി നിഷേധങ്ങളും നിലവിലുണ്ട്. നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അവയിലെ അനീതികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഒരു മുസ്ലിം പുരുഷന്‍ മരിച്ചാല്‍, ഒരു പെണ്‍കുട്ടി മാത്രമെങ്കില്‍ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ പെണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍, പിതാവിന്റെ സ്വത്തിന്റെ മൂന്നില്‍ രണ്ടു സ്വത്തുക്കളാണ് എല്ലാ പെണ്‍കുട്ടികള്‍ക്കുമായി ലഭിക്കുക. ബാക്കി വസ്തുവകകള്‍ മരിച്ചയാളുടെ സഹോദരങ്ങള്‍ക്കാണ് ലഭിക്കാറുള്ളത്. മുസ്ലീം കുടുംബത്തില്‍ പിതാവിന് മുമ്പെ മകന്‍ മരിച്ചാല്‍, മകന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും മരിച്ചയാളുടെ പിതാവിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല.

ഹിന്ദു പുരുഷന്‍ മരിച്ചാല്‍, അയാള്‍ക്ക് അവശേഷിക്കുന്ന സ്വത്ത്, ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ച് അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും തുല്യമായാണ് ലഭിക്കുക. പിതാവിന് യാതൊരു സ്വത്തും ലഭിക്കുകയുമില്ല. ക്രിസ്ത്യന്‍ പുരുഷന്‍ മരിച്ചാല്‍, മൂന്നില്‍ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നില്‍ രണ്ട് ഭാഗം അയാളുടെ മക്കള്‍ക്കുമാണ് ലഭിക്കുക. മരിച്ചയാളുടെ സ്വത്തില്‍ അയാളുടെ പിതാവിനോ മാതാവിനോ യാതൊരു അവകാശവും ഉന്നയിക്കാന്‍ കഴിയുന്നതല്ല.

ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്ലിം യാഥാസ്ഥിതികവിഭാഗങ്ങള്‍ അതിനെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നുമില്ല. ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ കടമയായാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിം വ്യക്തിനിയമത്തില്‍ കൈവെക്കാന്‍ മുമ്പൊരു സര്‍ക്കാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല. ഷാബാനു കേസാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നത്. ഭര്‍ത്താവ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന്, ജീവനാംശം ലഭിക്കാന്‍ ഷാബാനു ബീഗമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജീവനാംശം സംബന്ധിക്കുന്ന 125ാം വകുപ്പ് തനിക്ക് ബാധകമല്ലെന്നും ശരിയത്ത് നിയമമാണ് ബാധകമെന്നുമാണ് ഭര്‍ത്താവ് വാദിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് അഹമ്മദ് ഖാന്റെ ഈ വാദം കോടതി തള്ളികളയുകയാണുണ്ടായത്. വ്യക്തിനിയമപ്രകാരം തലാഖ് ചൊല്ലി വേര്‍പെടുത്തിയാലും മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാനമായ വിധിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്.

മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യം ഉയര്‍ത്തി വലിയ പ്രതിഷേധമാണ് അക്കാലത്ത് മുസ്ലീം സംഘടനകളും പുരോഹിതന്‍മാരും ഉയര്‍ത്തിയിരുന്നത്. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ട് ‘മുസ്ലീം വിമന്‍ പ്രൊട്ടക്ഷന്‍ ആക്ട്’ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട് 1986) പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി ഇദ്ദ കാലാവധി വരെ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കിയാല്‍ മതിയെന്ന സംവിധാനം ഇതോടെയാണ് നിലവില്‍ വന്നിരുന്നത്.

സൈറബാനു കേസില്‍ 2017 ആഗസ്റ്റിലണ് സുപ്രീം കോടതി, മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മുത്തലാഖ് നിയമവിരുദ്ധമാക്കി നരേന്ദ്രമോഡി സര്‍ക്കാരും നിയമം കൊണ്ടുവന്നു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസംഗിച്ചത്, താന്‍ മോഡി സര്‍ക്കാരിലെ മന്ത്രിയാണ് രാജീവ്ഗാന്ധി സര്‍ക്കാരിലെ മന്ത്രിയല്ല എന്നായിരുന്നു. മുസ്ലീം സ്ത്രീകളെ സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും രവിശങ്കര്‍ പ്രസാദ് വാദിക്കുകയുണ്ടായി.

മോഡി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ നിയമം 2019. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയുമാണ് ഈ നിയമം ശിക്ഷയായി നല്‍കുന്നത്. വാറന്റില്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാവുന്ന കുറ്റത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊഴിചൊല്ലപ്പെട്ട സ്ത്രീക്കോ, അവരുടെ രക്തബന്ധത്തില്‍പെട്ടവരുടേയോ പരാതിയില്‍, പോലീസിന് നടപടിയെടുക്കാവുന്നതുമാണ്. അതേസമയം ഇതര മതവിഭാഗങ്ങളില്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന പുരുഷന്‍മാര്‍ക്കാവട്ടെ ഒരു തടവുശിക്ഷയുമില്ല. ഈ രണ്ട് തരം നീതിയും ഇപ്പോള്‍ പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മുത്തലാഖ് നിയമവിരുദ്ധമാക്കിയതും ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതും പരിവാറിന്റെ അജണ്ടയാണ്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയാണ് ഇതോടെ വെളിവാകുന്നതെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.

അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം ഹിന്ദു ഏകീകരണത്തിന് ആക്കം കൂട്ടുന്നതാണ് ഏകീകൃത സിവില്‍കോഡെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ കുലുങ്ങാത്ത മോഡി, ഏകീകൃത സിവില്‍കോഡിലും ലക്ഷ്യമിടുന്നത് ഹിന്ദു ഏകീകരണം തന്നെയാണ്.

ഡല്‍ഹി തിരഞ്ഞെടുപ്പോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കാണിപ്പോള്‍ വേഗത കൈവന്നിരിക്കുന്നത്.

അട്ടിമറി വിജയം നേടാമെന്ന ബി.ജെ.പി പ്രതീക്ഷയാണ് ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഭരണം കിട്ടിയില്ലങ്കിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ മാത്രമാണ് അവര്‍ക്ക് അല്പമെങ്കിലും ആശ്വാസമുള്ളത്. തീവ്ര ഹിന്ദുത്വവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംഘപരിവാറിന്റെ തീരുമാനം.

ഇനി ബീഹാറും യു പിയും എല്ലാം തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളാണ്. തമിഴകത്ത് രജനീകാന്തിനെ മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ പരീക്ഷണം.

ഇതിന് മുന്‍പായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് ആര്‍.എസ്.എസ് നേതൃത്വവും നല്‍കിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Political Reporter

Top