ഏകസിവില്‍ കോഡ്; കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഭിന്നത രൂക്ഷം

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഭിന്നത രൂക്ഷം. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരന്‍ പറഞ്ഞെങ്കിലും സിവില്‍ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചു. സിപിഎം നിലപാടിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം ചെയ്‌തെങ്കിലും ആത്മാര്‍ത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാര്‍ട്ടിയുടേതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു.

ഏക സിവില്‍ കോഡ് വിഷയം സജീവമാക്കാനുള്ള സിപിഎം നീക്കത്തെ ശക്തമായി വിമര്‍ശിച്ച് കെ സി വേണുഗോപാലും വിഡി സതീശനും രംഗത്തെത്തി. കേരള സര്‍ക്കാരെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരാ സമരത്തിലെ കേസുകള്‍ പിന്‍വലിച്ചിട്ട് പോരെ പുതിയ സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയം ഏക സിവില്‍ കോഡിനെ ചുറ്റിപ്പറ്റി ചൂട് പിടിക്കുന്നത് തിരിച്ചറിഞ്ഞാണ് കെ സി വേണുഗോപാലിന്റെയും വിഡി സതീശന്റെയും പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസിക്ക് മാത്രമായി നിലപാട് പറയാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതോടെ കോണ്‍ഗ്രസിലെ ആശയക്കുഴപ്പം പ്രകടമായി.

 

വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിലും ഭിന്നതയുണ്ട്. സിവില്‍ കോഡില്‍ സിപിഎം നയിക്കുന്ന പ്രതിഷേധത്തെ പിഎംഎ സലാം സ്വാഗതം ചെയ്തപ്പോള്‍ സിപിഎമ്മിനെ പൂര്‍ണ്ണമായും തള്ളുകയാണ് എം കെ മുനീര്‍. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പിണറായി വിജയന്‍ സിഎഎ കേസ് പിന്‍വലിച്ച് വരട്ടെയെന്ന് മുനീര്‍ ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് മുസ്ലിം വിഷയമാണെന്ന് സിപിഎം ചിത്രീകരിക്കുന്നു. ബി ജെ പി യും അതാണ് ആഗ്രഹിക്കുന്നത്. മുസ്ലിം സമുദായത്തില്‍ മാത്രമല്ല ഇത് ബാധിക്കുക. എല്ലാ സാമുദായിക നേതാക്കളെയുമാണ് സിപിഎം കൂട്ടായ്മക്ക് വിളിക്കേണ്ടത്. ഇപ്പോള്‍ അവര്‍ തെരെഞ്ഞെടുക്കപ്പെട്ട ആളുകളെ മാത്രം വിളിക്കുന്നുവെന്നും മുനീര്‍ വിമര്‍ശിച്ചു.

സിപിഎം പ്രതിഷേധ പ്രചാരണത്തിന് മുന്‍പ് തന്നെ കൊച്ചിയിലും കോഴിക്കോട്ടും സെമിനാറുകള്‍ നടത്താനാണ് മുസ്ലിം ലീഗ് നീക്കം. മത സംഘടനകളുടെ വൈകാരികത മുതലെടുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗ്. എന്നാല്‍ മുസ്ലിം ലീഗിനെകൂടി ചേര്‍ത്ത് സമരം നടത്തുമെന്ന സിപിഎം പ്രഖ്യാപനത്തെ ലീഗ് നേതാക്കള്‍ പൂര്‍ണ്ണമായും തള്ളാത്തതില്‍ കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. ചുരുക്കത്തില്‍ ഏകസിവില്‍ കോഡ് വിഷയത്തിലെ സിപിഎം നീക്കം യുഡിഎഫിനകത്ത് ആശയകുഴപ്പം സൃഷ്ടിച്ചു.

 

Top