ഏക സിവിൽകോഡ്; നിലപാട് പറയാതെ കോൺഗ്രസ് ഒളിച്ചോടുയാണെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് : ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിലപാട് പറയാതെ കോൺഗ്രസ് ഒളിച്ചോടുകയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മത വർഗീയ വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുമ്പോൾ കോൺഗ്രസ് എല്ലാകാലത്തും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാലത്തും കോൺഗ്രസ് ഇത്തരം വർഗീയ അജൻഡകളോടു സന്ധി ചെയ്യുകയും ഇരു മത വർഗീയ വാദികളെയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന സമീപനമാണു സ്വീകരിച്ചു വരുന്നത്. ഇതുപോലുള്ള വിഷയങ്ങളിലൊന്നും കോൺഗ്രസ് ഒരിക്കലും ശരിയായ നിലപാട് എടുക്കാറില്ല. അതുകൊണ്ടാണ് കോൺഗ്രസ് സംഘടനാപരമായി തകരുന്നത്. ഈ കാരണം മനസിലാക്കി ചികിത്സ നൽകുകയാണ് വേണ്ടത്. ഇതേപോലെതന്നെയാണ് നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഉണ്ടായത്. അവിടെയും കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. 1992 ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്ന് രാജ്യം ഭരിച്ച നരസിംഹ റാവുവിന്റെ നേത്രൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച സമീപനവും നമുക്കറിയാം. ഇന്ത്യയുടെ മത നിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബ്റി മസ്ജിദിന്റെ തകർച്ചക്ക് നരസിംഹറാവു കണ്ണടച്ചു സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.

ഈ സന്ദർഭങ്ങളിലെല്ലാം കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ച ശക്തവും മതനിരപേക്ഷവുമായ നിലപാടിനെ തകർക്കാനാണ് ബിജെപി ശ്രമിച്ചത്. അപ്പോഴും കോൺഗ്രസ് ചെയ്തത് ബിജെപിക്കൊപ്പംനിന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ആണ്. നേതൃത്വത്തിന്റെ ഈ നിലപാടിൽ ഇന്ത്യ മത രാഷ്ട്രം ആകരുതെന്നു നിസ്വാർഥമായി ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർ കടുത്ത നിരാശയിലും പ്രതിഷേധത്തിലും ആണ്. അത് ഭാവി കേരള രാഷ്ട്രീയത്തിൽ കൃത്യമായി പ്രതിഫലിക്കും.

Top