ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവില്‍ കോഡ്; നിയമ മന്ത്രിയുമായി ചര്‍ച്ച നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം നടത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച.

കിരണ്‍ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും ചര്‍ച്ചയുടെ ഭാഗമായി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കമാണ് പുരോ​ഗമിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 2014 മുതൽ ബി.ജെ.പി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവിൽ കോഡ്.

എന്നാൽ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് കിരണ്‍ റിജിജു ഫെബ്രുവരിയിൽ വ്യക്തമാക്കിയരുന്നു.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ 22-ാം നിയമ കമ്മിഷന്‍ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അതിനാല്‍ യു.സി.സി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.

2014-ലേയും 2019-ലേയും ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഏകീകൃത സിവില്‍ കോഡ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഏകീകൃതസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കമിട്ടിരിക്കുന്നത്.

Top