ഏകീകൃത കുർബാന തർക്കം; മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി

എറണാകുളം: ഏകീകൃത കുർബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് കൈമാറി. ബസലിക്ക പള്ളിയിലടക്കം നിലനിൽക്കുന്ന സംഘർഷത്തിൽ കോടതി ഇടപെടൽ തേടി സഭാ വിശ്വാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടൽ.

കുർബാന തർക്കത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. തിങ്കളാഴ്ച കക്ഷികളോട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിനുശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷൻ സെന്ററില്‍ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കുക.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച് സർക്കുലർ ഇറക്കി കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി. കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആലഞ്ചേരി സർക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ആലഞ്ചേരി സർക്കുലറില്‍ പറയുന്നു. ഐക്യത്തിനുള്ള ചർച്ചകൾ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ല. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ആലഞ്ചേരി പറയുന്നു.

Top