ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിലാണ് തലയും കൈയും അറത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം 25 വയസ്സുള്ള യുവാവിന്റേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സമീപവാസിയായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകം നടത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ തലയറുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. സ്ഥലത്തെ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെത്തി തെളിവുശേഖരിച്ചു. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും പ്രധാന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുമെന്നും പീയുഷ് സിങ് പറഞ്ഞു.

അറുത്തുമാറ്റപ്പെട്ട മൃതദേഹത്തിന്റെ തലയും കൈയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപ പ്രദേശങ്ങളിലെവിടെയങ്കിലും അറുത്തുമാറ്റിയ തല ഉപേക്ഷിച്ചിട്ടുണ്ടാകുമോയെന്നും അന്വേഷിച്ചുവരുകയാണ്. പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിലൂടെ നിര്‍ണായക തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. തലയറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. തമിഴ്നാട്ടിലെ കാഞ്ചീപുരം വലജാബാദില്ലെ വെന്‍കുടി ഗ്രാമത്തില്‍ 25കാരനെ തട്ടികൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. സംഘമാളുകള്‍ കാറില്‍ തട്ടികൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. തലയറുത്ത ശേഷം തന്‍ഗി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപഗ്രാമമായ വള്ളുവപാക്കം ഗ്രാമത്തില്‍ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

Top