അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകൻ ഡോ ഷംനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ.

അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പൊലീസ് കരുതുന്നത്.

തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യും. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏർപ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി ജീവൻ പറഞ്ഞു. നാലായിരം രൂപ ഇതിൽ പ്രതിഫലമായി നൽകി.

അഞ്ഞൂറ് രൂപ കൂലിക്ക് 8 പേരെയാണ് പരിശോധനക്കായി ജോബി ജോൺ ഏർപ്പാടാക്കിയത്. ഇവർക്ക് യാതൊരു മുൻ പരിചയവുമുണ്ടായിരുന്നില്ല. പരിശോധനകൾ എങ്ങനെ വേണം എന്നത് സംബന്ധിച്ച് സ്റ്റാർ കൺസൾട്ടൻസി നിർദേശം നൽകിയിരുന്നില്ല. പരീക്ഷ കേന്ദ്രത്തിൻറെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണ് പരിശോധനയുടെ പൂർണ ഉത്തരവാദിത്വം എന്നും കാരാറുകാർ പറയുന്നു.

Top