അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡെന്ന്‌ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജാബിനും കോവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണ് ഈ വിവരം പുറത്തുവിട്ടത്.

ദാവൂദിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അ ധികൃതര്‍ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നുമാണ് വിവരങ്ങള്‍.

1993-ലെ ബോംബെ സ്‌ഫോടന കേസുകളുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കൊടുംകുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യം തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

2003-ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇയാളുടെ തലയ്ക്ക് 2.5 കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്.

Top