സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് 10 വര്‍ഷത്തിനിടെ നാലുമീറ്റര്‍ വരെ താഴ്ന്നതായി പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് 10 വര്‍ഷത്തിനിടെ നാലുമീറ്റര്‍വരെ താഴ്ന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ഭൂജല വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ പഠനം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഭൂഗര്‍ഭ ജലത്തിന്റെ അമിത ഉപയോഗവും മഴക്കുറവും ജലത്തിന്റെ അളവ് കുറയാനിടയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2007 മുതല്‍ 2016 വരെയുള്ള 10 വര്‍ഷത്തെ കണക്ക് പ്രകാരം 47 ശതമാനം തുറന്ന കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞു. 87 ശതമാനം കിണറുകളില്‍ ഒരു മീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നു. ഒമ്പതു ശതമാനം കിണറുകളില്‍ രണ്ടുമീറ്റര്‍വരെയും രണ്ടുശതമാനം കിണറുകളില്‍ മൂന്നുമീറ്റര്‍വരെയും ജല നിരപ്പ് താഴ്ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കരിങ്കല്‍ പ്രദേശത്തെ കുഴല്‍കിണറുകളില്‍ 43 ശതമാനത്തില്‍ അരമീറ്ററില്‍ താഴെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 20 ശതമാനം കിണറുകളില്‍ രണ്ടുമീറ്റര്‍വരെയും അഞ്ചുശതമാനം കിണറുകളില്‍ മൂന്നുമീറ്റര്‍വരെയും ജലനിരപ്പ് താഴ്ന്നു. മൂന്നുശതമാനം കിണറുകളില്‍ നാലുമീറ്റര്‍വരെയും ഒമ്പതു ശതമാനം കിണറുകളില്‍ നാലു മീറ്ററില്‍ കൂടുതലും ഭൂജല നിരപ്പ് താഴ്ന്നു.

തീരദേശത്തെ 34 ശതമാനം കുഴല്‍കിണറില്‍ ഭൂജല നിരപ്പ് കുറഞ്ഞു. എട്ടുശതമാനം കിണറില്‍ നാല് മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 23 ശതമാനം കിണറുകളില്‍ ഒരു മീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നു. 69 ശതമാനം കിണറില്‍ അരമീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top