ഇന്ത്യ പഴയ ഇന്ത്യയല്ല, കൂടുതൽ തിരിച്ചടിക്കുന്ന രാജ്യം

ഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വർധിച്ചുവരുന്നതായും ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും യു.എസ്. ഇന്റലിജൻസ് കമ്മ്യൂണിറ്റി റിപ്പോർട്ട്. ഇന്ത്യ – ചൈന സംഘർഷത്തിനുള്ള സാധ്യതയും ഇന്റലിജൻസ് പറഞ്ഞുവെച്ചു. മോദിയുടെ കീഴിൽ ഇന്ത്യ, പാക് പ്രകോപനങ്ങൾക്കെതിരെ കൂടുതൽ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നൽകുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി.

യു.എസ്. ഇന്റലിജൻസിന്റെ ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇന്ത്യയിലെ സംഘർഷ സാധ്യത പരാമർശിക്കുന്നത്. റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം യു.എസ്. കോൺഗ്രസിനുമുൻപിൽ സമർപ്പിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളടക്കമുള്ള കാര്യങ്ങൾക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന്റെ അസ്വസ്ഥതകൾ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യ – പാക് ബന്ധത്തിലും യു.എസ്. ഇന്റലിജൻസ് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നൽകുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീർഘമായ ചരിത്രമുണ്ട്. ഇന്ത്യയാണെങ്കിൽ മുൻപത്തേതിനേക്കാൾ മറുപടി നൽകുന്ന രാജ്യമായി മാറുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലെ ഈ അസ്വസ്ഥത ഏത് സമയവും ഒരു തർക്കത്തിലേക്ക് നയിച്ചേക്കാമെന്നും യു.എസ്. ഇന്റലിജൻസ് പറയുന്നു.

Top