അണ്ടര്‍-19 ലോകകപ്പ്; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ലോകകപ്പ് കിരീടം ചൂടി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ അഞ്ചാം കിരീടം ചൂടിയത്. 190 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ധുവും ഫിഫ്റ്റി നേടി. രാജ് ബവ (35), ഹര്‍നൂര്‍ സിംഗ് (21) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡന്‍, ജെയിംസ് സെയില്‍സ്, തോമസ് ആസ്പിന്‍വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

190 എന്ന വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ അങ്ക്ക്രിഷ് രഘുവന്‍ശിയെ നഷ്ടമായെങ്കിലും പക്വതയോടെ ബാറ്റ് വീശിയ മറ്റ് താരങ്ങളാണ് ജയമൊരുക്കിയത്. രണ്ടാം വിക്കറ്റില്‍ ഹര്‍നൂര്‍ സിംഗ്‌ഷെയ്ഖ് റഷീദ് സഖ്യം രക്ഷാ പ്രവര്‍ത്തനം നടത്തി. പക്ഷേ, സ്‌കോറിംഗ് വളരെ സാവധാനത്തിലായിരുന്നു. ഹര്‍നൂര്‍ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ യാഷ് ധുല്‍ എത്തി.

സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഷെയ്ഖ് റഷീദും (50), യാഷ് ധുല്ലും (17) പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് സാധ്യത മണത്തു. എന്നാല്‍, രാജ് ബവനിഷാന്ത് സിന്ധു സഖ്യത്തിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ബവ 35 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സിന്ധു (54 പന്തില്‍ 50) നോട്ടൗട്ടാണ്. 5 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം 13 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാന ഇന്ത്യന്‍ ജയം എളുപ്പമാക്കി. സിക്‌സറടിച്ച് ബാനയാണ് വിജയ റണ്‍ കുറിച്ചത്.

Top