കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത

തിരുവനന്തപുരം: കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമനഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വിലഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്. കെറെയിലിന് വേണ്ടി വമ്പന്‍ നഷ്ടപരിഹാരം എന്ന രാഷ്ട്രീയപ്രചാരണത്തിലും സര്‍ക്കാര്‍ പിന്തുടരുന്നത് 2013 ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥതകള്‍.നഗര-ഗ്രാമ ദൂരത്തിലും ഘടനയിലും ദേശീയ സ്ഥിതിയില്‍ നിന്ന് കേരളം വ്യത്യസ്തമെന്നിരിക്കെയാണ് നഷ്ടപരിഹാരം സംബന്ധിച്ചും അവ്യക്തതയുള്ളത്.

ഭൂമി ഏറ്റെടുക്കല്‍ നടക്കുന്ന പ്രദേശത്ത് നടന്ന മൂന്ന് ഭൂമിയിടപാടുകളുടെ ശരാശരിയെടുത്ത് അതില്‍ ഉയര്‍ന്ന നിരക്ക് കണക്കിലെടുക്കുന്നതാണ് അടിസ്ഥാന മാനദണ്ഡം.ഗ്രാമങ്ങളില്‍ അടിസ്ഥാന വിലയുടെ നാലിരട്ടി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിയമത്തിലെ വ്യവസ്ഥ പ്രകാരം വൈരുദ്ധ്യമുണ്ട്. നഗരത്തില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ പിന്നിട്ട് കിടക്കുന്ന പദ്ധതി പ്രദേശങ്ങളില്‍ മാത്രമാണ് ഈ നിലയില്‍ നഷ്ടപരിഹാരം ലഭിക്കുക.

നഗരസഭയുടെ അതിര്‍ത്തി പിന്നിട്ട് പത്ത് കിലോമീറ്റര്‍ വരെ വിലയുടെ അഞ്ചിലൊന്ന് കൂടി അധികമായി പരിഗണിക്കും.ഇരുപത് കിലോമീറ്ററില്‍ വിലയുടെ അഞ്ചില്‍ രണ്ടു കൂടി കണക്കിലെടുക്കും അങ്ങനെ നാല്‍പത് കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഇരട്ടി വിലയാകുക.ഇങ്ങനെ കണക്കാക്കുന്ന തുകയുടെ ഇതിന്റെ നൂറ് ശതമാനം കൂടി അധികം നല്‍കുമ്പോഴാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ നാലിരട്ടിയാകുക.

സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായ ശേഷം വിദഗദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സര്‍ക്കാരിലേക്ക് എത്തിയ ശേഷമാകും അന്തിമ നഷ്ടപരിഹാരം കണക്കാക്കുന്നതിലേക്ക് റവന്യുവകുപ്പ് കടക്കുക.കേറ ഇതില്‍ പദ്ധതി പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്‍കുന്നതെങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.

Top