സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ അവ്യക്തത

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ അവ്യക്തതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച സര്‍ക്കാരിന്റ 49 പേരുടെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന കാര്യം സര്‍ക്കാരിന്റെ സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതില്‍ കോഴിക്കോട്ട് ആഗസ്റ്റ് 9-ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് പറയുന്നത്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഈ രോഗി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കാന്‍സര്‍ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കൊവിഡ് ബാധിച്ചായിരുന്നുവെന്ന് പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു ആ മരണവും സര്‍ക്കാരിന്റെ കൊവിഡ് മരണ പട്ടികയിലില്ല.

ജൂലൈ 29-ന് മരിച്ച 3 പേര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എന്‍.ഐ.വിയിലേക്കയച്ച സ്രവ പരിശോധന രണ്ടാഴ്ചയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല. അത് കൊണ്ടു അവയും പട്ടികയില്‍ നിന്ന് പുറത്താണ്. എന്നാല്‍ കേരളത്തിലെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ നടന്നത് 283 കൊവിഡ് മരണങ്ങളാണ്. അതനുസരിച്ചാണങ്കില്‍ സര്‍ക്കാര്‍ കണക്കിലുള്ളത് ആകെ മരിച്ചവരില്‍ 55 ശതമാനം പേര്‍ മാത്രം.

മരണസംഖ്യ കുറച്ച് കാണിക്കുന്ന കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇറക്കിയ വിശദീകരണത്തില്‍ കൊവിഡ് 19 മരണം സ്ഥിരീകരിക്കാന്‍ അന്താരാഷ്ട്ര മാര്‍ഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യോകസമിതിയുടെ ഓഡിറ്റിംഗിന് ശേഷമാണ് കൊവിഡ് മരണങ്ങളെന്ന് സ്ഥിരീകരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പക്ഷേ സര്‍ക്കാര്‍ തന്നെ കാന്‍സര്‍ പോലുള്ള രോഗങ്ങളുള്ളവര്‍ കൊവിഡ് ബാധിച്ച് മരിക്കുമ്പോള്‍ അവ കൊവിഡ് മരണമായി തന്നെ കണക്കാക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല.

മരണപ്പെട്ടവരുടെ കൊവിഡ് ഫലം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ തന്നെ സ്ഥിരീകരിക്കണമെന്ന പുതിയ നിര്‍ദ്ദേശം ഏപ്രില്‍ മാസത്തിലിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top