കേരളത്തിലെ കോവിഡ് മരണക്കണക്കില്‍ അവ്യക്തത; കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: കേരളത്തില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡിസംബര്‍ 22 മുതല്‍ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്രം അറിയിച്ചു.

ഇതിനിടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നല്‍കിയത്.

ഡിസംബര്‍ 22 വരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 22 ന് ശേഷം മരിച്ചവരില്‍ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സര്‍ക്കാര്‍ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയിട്ടുള്ള മരണങ്ങള്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാവുന്നതേ ഉള്ളു. മഹാരാഷ്ട്ര, ബീഹാര്‍ സര്‍ക്കാരുകള്‍ക്ക് വിട്ടുപോയ കോവിഡ് മരണങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Top