കയറ്റുമതി ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നത് ഇനിമുതൽ കുറ്റം

ദില്ലി: ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര സർക്കാർ കോമ്പൗണ്ടബിൾ കുറ്റമാക്കി. വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിച്ചാൽ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 135എഎ വകുപ്പ് പ്രകാരം ഒരു വ്യക്തിക്ക് ആറ് മാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനമനുസരിച്ച് രാജ്യത്തെ കയറ്റുമതി ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകൃത്യമാണ്. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135AA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഇന്ന് കൂട്ടിച്ചേർത്തു.

2022-23 ലെ കേന്ദ്ര ബജറ്റിൽ, ഇറക്കുമതിക്കാരോ കയറ്റുമതിക്കാരോ കസ്റ്റംസിന് സമർപ്പിച്ച ഇറക്കുമതി, കയറ്റുമതി ഡാറ്റ പുറത്തു വിട്ടാലും അത് കുറ്റമായി കണക്കാക്കുന്നു എന്ന വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ പരിരക്ഷിക്കാത്തത് കസ്റ്റംസിന് കീഴിലുള്ള കുറ്റമായി കണക്കാക്കാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ വകുപ്പ് 135AA കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടിരുന്നു.

കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിച്ചതിന് ഒരു വ്യക്തിക്ക് ആറ് മാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ സാഹചര്യം അനുസരിച്ച് ഒരു വ്യക്തിക്ക് രണ്ട് ശിക്ഷകളും നേരിടേണ്ടി വന്നേക്കാം. വിജ്ഞാപനമനുസരിച്ച്, ആദ്യ കുറ്റത്തിന് കോമ്പൗണ്ടിംഗ് ചാർജായി ഒരു ലക്ഷം രൂപ നൽകണം. തുടർന്നുള്ള ഓരോ കുറ്റത്തിനും ഈ തുകയുടെ 100 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.

കസ്റ്റംസ് നിയമത്തിലെ ഈ ഭേദഗതികൾ അനാവശ്യ വ്യവഹാരങ്ങൾ തടയാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വ്യക്തിഗത ഇറക്കുമതി/കയറ്റുമതി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന രീതി നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ ഭേദഗതി.

Top