അനധികൃത സ്വത്ത്; ടി ഒ സൂരജിന്റെ 1.60 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

നേരത്തെ 8.81 കോടി രൂപയുടെ സ്വത്ത്‌ ഇ ഡി കണ്ടുകെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണക്കേസിൽ അന്വേഷണം തുടങ്ങിയത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ സൂരജ് വാഹനങ്ങളും വസ്തുക്കളും ഭൂമിയും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇ ഡി ഇതുവരെ ടി ഒ സൂരജിന്റെ 10.43 കോടി രൂപയുടെ സ്വത്ത്‌ കണ്ട് കെട്ടിയിട്ടുണ്ട്.

ടി ഒ സൂരജിന്റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെയാണ് മാറാട് പൊലീസ് കേസെടുത്തിരുന്നത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വ‌ഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരൻ.

Top