തൃശ്ശൂര്‍: തൃശ്ശൂർ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ളവര്‍ പ്രതിഷേധനത്തിന് നേതൃത്വം നല്‍കി.
സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. 2021 ജൂലൈയില്‍ അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. 15 മുതല്‍ 20 വര്‍ഷം വരെ ജോലിചെയ്തതിന്റെ കൃത്യമായ രേഖകളുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി വിധിയുള്ളപ്പോഴാണ് അനധികൃത നിയമനമെന്നാണ് ആരോപണം.
എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി ആദ്യം കുറച്ചുപേരുടെ പട്ടിക തയ്യാറാക്കി. അതില്‍ 22 പേരെ അനധികൃതമായി ചേര്‍ത്ത് അന്തിമപട്ടിക തയ്യാറാക്കുകയായിരുന്നു. നിയമന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. 76 പേരുടെ നിയമനം പിന്‍വാതില്‍ വഴിയാണെന്ന് ബോധ്യപ്പെട്ട കോടതി, നിയമനം സ്‌റ്റേ ചെയ്യുകയായിരുന്നു.