സിം പോർട്ട് ചെയ്യാനുള്ള നടപടികൾ ജിയോ തടസപ്പെടുത്തുന്നതായി പരാതി

ന്യൂഡൽഹി: ജിയോ സിം പോർട്ട് ചെയ്യാനുള്ള നടപടികൾ കമ്പനി തടസപ്പെടുത്തുന്നതായി പരാതി. നിലവിലെ നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം (എം.എൻ.പി) ഉപയോഗപ്പെടുത്താൻ 1900 എന്ന നമ്പറിലേക്ക് ‘പോർട്ട് (PORT)’ എന്ന് സന്ദേശം അയക്കുകയാണ് ആദ്യത്തെ നടപടി. എന്നാൽ ഇത് ജിയോ കെയർ തടസപ്പെടുത്തിയതായി കാണിച്ച് കിസാൻ ഏകതാ മാർച്ചിന്‍റെ ട്വിറ്റർ അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ്. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരും ഇത് റീട്വീറ്റ് ചെയ്തു. ജിയോയുടെ നടപടി ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെയും ഉപഭോക്തൃ അവകാശങ്ങളുടെയും ലംഘനമാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. കമ്മ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനെ ടാഗ് ചെയ്തിട്ടുണ്ട്.

നേരത്തെ പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിലെ കർഷകർ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. ചില ടവറുകളിലെ ഫൈബറുകൾ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കർഷകർ ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത് കാരണം ടെലികോം കമ്പനികൾക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന് റീലിൻസ് കത്തയച്ചിരുന്നു.

Top