ചൈന സമ്മര്‍ദ്ദത്തില്‍ ; മസൂദ് അസ്ഹര്‍ കരിമ്പട്ടികയിലേക്ക് ? പ്രഖ്യാപനം ഇന്ന്

ന്യൂയോർക്ക്: പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. മസൂദ് അസ്ഹറിനെ ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി യോഗം ചേരും.

നീക്കത്തെ ചെറുക്കുന്ന ചൈന പിൻമാറുന്നതായാണ് റിപ്പോർട്ട്. മുൻപ് 4 തവണ മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. ഇതേ ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാമക്രമണത്തന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.

ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ആൻഡ് അൽ ഖായിദ സാങ്ഷൻസ് കമ്മിറ്റി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാളെ ഭീകരനായി മുദ്രകുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാൻ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു.

രാജ്യാന്തര തലത്തില്‍ സമ്മർദ്ദം ഏറിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Top