കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാക്കിസ്ഥാന് തിരിച്ചടി; ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്‍ രക്ഷാസമിതി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടി. വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇടം ഇതല്ലെന്നു രക്ഷാസമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാന്‍ സഖ്യക്ഷിയായ ചൈനയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്ന് യുഎന്‍ രക്ഷാസമിതി പ്രതിനിധി പറഞ്ഞു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മറ്റൊരു ഉന്നത യൂറോപ്യന്‍ പ്രതിനിധി പറഞ്ഞത്.

ചൈനയുടെ ആവശ്യപ്രകാരമാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നലെ ക്ലോസ് ഡോര്‍ യോഗം ചേര്‍ന്നത്.

അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഇത്.

യുഎസ്, ഫ്രാന്‍സ്, റഷ്യ, യു.കെ, എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍. ചര്‍ച്ചകളില്‍ പാക്കിസ്ഥാനും ഇന്ത്യയും പങ്കെടുത്തില്ല. ക്ലോസ്ഡ് ഡോര്‍ ചര്‍ച്ചകളില്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരം അംഗങ്ങളെ മാത്രമേ ക്ഷണിക്കാറുള്ളു.

Top