യുക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം

ന്യൂയോര്‍ക്ക്: യുക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു.

റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു. അതേസമയം, യുദ്ധത്തില്‍ തങ്ങളുടെ 498 സൈനികര്‍ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. 1597 സൈനികര്‍ക്ക് പരിക്കേറ്റു. 2870 യുക്രൈന്‍ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു.

യുക്രൈനിലെ കാര്‍കീവില്‍ റഷ്യന്‍ സേനയുടെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ റഷ്യന്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. കാര്‍കീവില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക സമയം രാത്രി 7 മുതല്‍ രാവിലെ 7 വരെയാണ് കര്‍ഫ്യു.

Top