യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ 8-ാം തവണയും ഇന്ത്യ; ഔദ്യോഗികമായി സ്ഥാനമേറ്റു

വാഷിംഗ്ടണ്‍: യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ താല്‍ക്കാലിക അംഗമായി ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പങ്കെടുത്തു. ‘എട്ടാം തവണയാണ് ഇന്ത്യ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വലിയ ആഹ്ലാദമുണ്ട്,” ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

193 അംഗ പൊതുസഭയില്‍ 184 വോട്ടുകളാണ് ഇന്ത്യ നേടിയത്. 20121-2022 വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചത്. അയര്‍ലന്‍ഡ്, കെനിയ, മെക്സിക്കാേ, നോര്‍വേ എന്നീ രാജ്യങ്ങളും സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യ-പസഫിക് വിഭാഗത്തില്‍ എട്ടാം തവണയാണ് ഇന്ത്യക്ക് താല്‍ക്കാലിക അംഗത്വം ലഭിക്കുന്നത്.

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താത്ക്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് യു.എന്‍ രക്ഷാസമിതി. 2021 ഓഗസ്റ്റില്‍ ഇന്ത്യക്ക് രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിക്കും. അംഗരാജ്യങ്ങളെല്ലാവരും ഒരു മാസം വീതമാണ് സമിതിയുടെ അധ്യക്ഷ പദവി വഹിക്കുക. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരിക്കും ഓരോ രാജ്യങ്ങള്‍ക്കും ഊഴം ലഭിക്കുന്നത്.

Top