എത്യോപ്യന്‍ വിമാനാപകടം; മരിച്ച ഇന്ത്യക്കാരില്‍ യു.എന്‍ ഉദ്യോഗസ്ഥയും

ന്യൂഡല്‍ഹി: എത്യോപ്യന്‍ വിമാന അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കൂട്ടത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിതീകരിച്ചു. യു.എന്നില്‍ പരിസ്ഥിതി വിഷയത്തില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍.

അപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായും ഇവരുടെ ആശ്രിതര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

പറക്കലിനിടെ തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്കു പോകുകയായിരുന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യ, കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഈജിപ്ത് തുടങ്ങിയ രാജ്യത്തുനിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു.

Top