അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

ജക്കാര്‍ത്ത: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പ-സുനാമി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തം നാശം വിതച്ച സുലവേസി, പാലു എന്നിവിടങ്ങളടക്കമുള്ള സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇന്തോനേഷ്യന്‍ ഉപരാഷ്ട്രപതി ജസഫ് കല്ലയും ഗുട്ടെറസിനൊപ്പം സന്ദര്‍ശനത്തിനായെത്തിയിരുന്നു.

അതേസമയം ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയിരത്തോളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.

സെപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. മേഖലയിലെ ഒരു പ്രദേശത്തെ മാത്രം 1,700 വീടുകളാണു മണ്ണില്‍ പുതഞ്ഞത്. ഇവിടെ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം വീടുകള്‍ താണുപോയ സ്ഥലങ്ങള്‍ പാര്‍ക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സര്‍ക്കാരിന്റെ നീക്കം.

Top